എത്ര വസന്തങ്ങൾ പോയ് മറഞ്ഞു , എന്റെ ചേലതുമ്പിൽ ഋതുക്കൾ കോറിയിട്ടു പോയതെന്തേ , വിഷാദത്തിന്റെയും , വിരഹത്തിന്റെയും നിഴൽ ചിത്രങ്ങളല്ലേ , രാമന്റെ അയനത്തിനായി നീയെന്നെ പിരിഞ്ഞു , മധുവിധു പോലും തീരും മുമ്പെ എന്നെ തനിച്ചാക്കി , എന്റെ കൺകോണിൽ നിന്നടർന്ന നീർതുള്ളികൾ കണ്ടുവോ സഖേ , നിന്റെ സാമീപ്യത്തിന്റെ കൊതി തീരും മുമ്പേ , വിധി കൊണ്ടുപോയ് എന്നരികിൽ നിന്നും നിന്നെ. എന്റ യൌവ്വനം , എന്റ പോലും കുറ്റം കൊണ്ടല്ലാതെ ഞാൻ ത്യജിക്കേണ്ടി വന്നു , മറക്കേണ്ടി വന്നു. എന്റെ ജനാലക്കരികിലെ , നീർമാതളവും അതിലെ പ്രാവിൻ പറ്റവും , എന്റെ സങ്കടങ്ങൾക്കറുതിയായില്ല , രാത്രിയിൽ പോയ് മറയുന്ന തിങ്കളും, രാവിനെ മായ്ച്ചു വന്നെത്തുന്ന കതിരോനും , നിന്നോട് എന്റെ നൊമ്പരങ്ങൾ ചൊല്ലിയില്ലേ പ്രിയാ.. ബാക്കിവെച്ചില്ല നീ ഒരു നിശ്വാസം പോലും എനിക്കായ് , തന്നില്ല നീ നിന്റെ ബീജങ്ങൾ എന്നിലേക്കായ് , ഓമനിക്കാനായി. ഭ്രാതൃസ്നേഹത്തിൽ നീയും മറന്നു നിന്റെ യൌവ്വനവും , നിന്റെ യൌവ്വനത്തിൽ ഒരു നിഴലായി വന്ന ഊർമ്മിയേയും , ഇല്ലേ , തനിച്ചാക്കി നീ പോയില്ലേ കാനനത്തിൽ നിന്റെ നിശ്വാസം പോലെ വന്ന ഈ പാവം പെണ്ണിനെ..